കണ്ണൂർ : ജില്ലയിൽ ഇത്തവണ വിഷുവിന് പൊട്ടിച്ചു തീർത്തത് ഏകദേശം ഒരു കോടി രൂപയുടെ പടക്കം. ഇതോടെ കഴിഞ്ഞ തവണത്തെ ലോക്ക്ഡൗണും കോവിഡും തകർത്ത വിപണി ഇത്തവണ കുറച്ചെങ്കിലും ഉണർന്നിട്ടുണ്ട്. ഇതിന്റെ ആശ്വാസത്തിലാണ് നിലവിൽ ജില്ലയിലെ വ്യാപാരികൾ. കഴിഞ്ഞ വർഷത്തെ സ്‌റ്റോക്ക് ഉണ്ടായിരുന്നത് കൊണ്ട് ചെറുകിട വ്യാപാരികൾ ഭൂരിഭാഗം പേരും ഇത്തവണ സ്‌റ്റോക്ക് എടുത്തിരുന്നില്ല.
കൂടാതെ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ശിവകാശിയിൽ പടക്കത്തിന്റെ ഉൽപാദനം കുറച്ചത് മൂലം കേരളത്തിലേക്ക് പടക്കത്തിന്റെ വരവ് കുറഞ്ഞതും വൻകിട പടക്ക വ്യാപാരികൾക്കു വേണ്ടത്ര പടക്കം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കി. അതേസമയം തന്നെ സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരുന്നതിനാൽ തന്നെ ഇത്തവണത്തെ വിഷുവിന് പടക്ക വിപണിയിൽ വൻ തിരക്ക് ഉണ്ടായിരുന്നു.
ഇരിട്ടി മേഖലയിൽ ചെറിയ അളവിൽ മാത്രമാണ് വ്യാപാരികൾ പടക്കം ശേഖരിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി നിലനിന്നതിനാൽ വലിയ രീതിയിൽ കച്ചവടം നടക്കില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും ഏകദേശം 10 ലക്ഷം രൂപയുടെ പടക്കം ഇവിടെ നിന്നും വിറ്റിരുന്നു. കൂടാതെ കൂത്തുപറമ്പ് പാനൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ് മേഖലകളിലും തൽസ്‌ഥിതി തന്നെയാണ്. ഒപ്പം തന്നെ മാഹിയിലെ പടക്ക വിപണിയിൽ ഇത്തവണ വലിയ രീതിയിലുള്ള കച്ചവടം നടന്നതായും വ്യാപാരികൾ വ്യക്‌തമാക്കി.
Read also : ഹൃദയാഘാതം; നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു