കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെ കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2019ൽ ആയിരുന്നു പീഡനം നടന്നത്. ഇയാൾ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ പെൺകുട്ടികൾ പീഡനത്തിൽ ഇരയായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ് മജീന്ദ്രനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. അദ്വൈതാശ്രമത്തിലെ വൃദ്ധസദനത്തിന് സമീപമാണ് കളരി കേന്ദ്രം സ്‌ഥിതിചെയ്യുന്നത്. അതേസമയം, പ്രതിക്ക് കളരി നടത്താൻ സ്‌ഥലം നൽകിയെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലെന്നാണ് ആശ്രമത്തിന്റെ വിശദീകരണം.
2019 ജൂണിൽ പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ കളരി മുറിയില്‍ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലതവണ പീഡനം നടന്നതായും എഫ്‌ഐആറിൽ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read Also: നിപ; രോഗലക്ഷണം ഉള്ളവരുടെ പരിശോധനാഫലം ഇന്നറിയാം