കണ്ണൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ശനിയാഴ്‌ച രാത്രിയോടെ തിരശീല വീണു. 40 രാജ്യങ്ങളിൽ നിന്നുളള 80 ചിത്രങ്ങളാണ് നാല് ജില്ലകളിലെ പ്രേക്ഷകർക്കായി മേളയിൽ ദൃശ്യവസന്തം തീർത്തത്. ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആയിരുന്നു അവസാന ദിവസത്തെ മുഖ്യ ആകർഷണം. മലയാളത്തിലുള്ള ‘ലവ്’, ‘കപ്പേള’ എന്നിവയും ശനിയാഴ്‌ച പ്രദർശനത്തിനെത്തി.
ചരിത്രത്തിലാദ്യമായി തലശ്ശേരിക്ക് ലഭിച്ച മേളയുടെ അഞ്ചു ദിവസങ്ങളും കോവിഡ് പശ്‌ചാത്തലത്തിലും ആവേശത്തോടെയാണ് ചലച്ചിത്ര പ്രേമികളും നാട്ടുകാരും ഏറ്റെടുത്തത്. പിഴവുകളില്ലാത്ത സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികച്ചുനിന്ന ഒന്നായിരുന്നു തലശ്ശേരിയിലെ മേള.
കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ മേളയിലെത്തി സിനിമ കാണാന്‍ പറ്റൂ എന്നുള്ളത് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആശങ്കയകറ്റി. ഒരു കെട്ടിടത്തിൽ തന്നെ അഞ്ച് തിയേറ്റർ ഉള്ളതിനാൽ ഒരു ദിവസം നാലിലേറെ സിനിമകള്‍ കാണാന്‍ പറ്റിയതായി ആസ്വാദകര്‍ പറഞ്ഞു. ചലച്ചിത്ര മേളയുടെ സമാപന പതിപ്പിന് മാര്‍ച്ച് ഒന്നിന് പാലക്കാട് തിരിതെളിയും.
Read also: ആരോഗ്യനില മോശം; സർജറി; ബച്ചന് വേണ്ടി പ്രാർഥനയോടെ ആരാധകർ