തിരുവനന്തപുരം : 25ആം കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തിരുവനന്തപുരത്താണ് മേള തുടങ്ങുന്നത്. പതിവിന് വിപരീതമായി കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ഇത്തവണ സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നാളെ നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കുന്നതോടെയാണ് ചലച്ചിത്ര മേളക്ക് തുടക്കമാകുന്നത്.
ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ മൽസരവിഭാഗത്തിലേത് ഉൾപ്പടെ 18 ചിത്രങ്ങളാണ് നാളെ പ്രദർശിപ്പിക്കുക. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മുൻകൂട്ടി റിസേർവ് ചെയ്‌ത ആളുകൾക്ക് മാത്രമായിരിക്കും സിനിമ കാണാൻ അവസരം ഉണ്ടായിരിക്കുക. തിരുവനന്തപുരത്ത് അടുത്ത 5 ദിവസങ്ങളിൽ നടക്കുന്ന മേളയിൽ 2,500 പ്രതിനിധികൾക്കാണ് സിനിമ കാണാൻ അവസരം ഒരുക്കിയിട്ടുള്ളത്. മേളയിലെത്തുന്ന എല്ലാ ആളുകൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും സിനിമ പ്രദർശനം കാണാൻ അനുവദിക്കുകയില്ല.
ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായ ഫ്രഞ്ച് സംവിധായകൻ ഷീൻലുക് ഗൊദാർദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. നാളെ മുതൽ ആരംഭിക്കുന്ന മേള ഫെബ്രുവരി 14 ആം തീയതി വരെ തിരുവനന്തപുരത്ത് നടക്കും. അതിന് ശേഷം ഫെബ്രുവരി 17 മുതൽ 21 വരെ എറണാകുളത്തും, 23 മുതൽ 27 വരെ തലശ്ശേരിയിലും, മാർച്ച് 1 മുതൽ 5 വരെ പാലക്കാടും മേള നടക്കും.
Read also : ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം