കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ. കേന്ദ്രത്തിലെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പാചക ജീവനക്കാരുടെ തസ്‌തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചികിൽസ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിൽസാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടർ പരിശോധന നടത്തിയിരുന്നു. കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‍പെൻഷൻ വിഷയം വീണ്ടും അന്വേഷിക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഇന്ന് എത്തിയത്.
കുതിരവട്ടം മാനസിക കേന്ദ്രത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന റിമാൻഡ് പ്രതി ചാടി പോവുകയും തുടർന്ന് അപകടത്തിൽ മരിക്കുകയും ചെയ്‌ത സംഭവത്തെ തുടർന്നാണ് സൂപ്രണ്ടായ കെസി രമേശിനെ സസ്‌പെൻഡ് ചെയ്‌തത്. അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സൂപ്രണ്ടിന് വീഴ്‌ച സംഭവിച്ചുവെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്‌ടരുടെ റിപ്പോർട്.
എന്നാൽ, സൂപ്രണ്ടിനെ ബലിയാടാക്കി എന്നായിരുന്നു കെജിഎംഒഎയുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം. ആരോഗ്യവകുപ്പ് ഡയറക്‌ടർ രണ്ട് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കും. ആശുപത്രിയിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിക്കുന്ന പോലീസ് സംഘം അടുത്ത ദിവസം ഹൈക്കോടതിയിലും റിപ്പോർട് സമർപ്പിക്കും.
Most Read: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം; പുത്തൻ പദ്ധതിയുമായി കേരളാ പോലീസ്