തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ 74 ജീവനക്കാരെ സ്‌ഥിരപ്പെടുത്തി. സ്‌ഥിരപ്പെടുത്താൽ ശുപാർശക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെയാണ് കൂട്ടനിയമനം .നടത്തിയത്. പ്രോജക്‌ട് കോഓർഡിനേറ്റർ, ക്‌ളർക്ക്, പ്യൂൺ എന്നീ തസ്‌തികകളിൽ ഉള്ളവരെയാണ് സ്‌ഥിരപ്പെടുത്തിയത്. താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്ക് രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം.
10 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരെയാണ് സ്‌ഥിരപ്പെടുത്തിയത് എന്നാണ് സർക്കാർ പറയുന്നത്. കൂടാതെ, സാക്ഷരതാ മിഷനിൽ ഇപ്പോൾ സ്‌ഥിരപ്പെടുത്തിയ ജീവനക്കാരിൽ ചിലരെയെങ്കിലും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്‌ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണ് എന്നും പിന്നീട് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, സാക്ഷരതാ മിഷനിലെ ഈ സ്‌ഥിരപ്പെടുത്തൽ സംബന്ധിച്ച് വലിയ പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് സാക്ഷരതാ മിഷനിലെ ചില ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യവും അവരുടെ സേവന വേതന വ്യവസ്‌ഥകളിൽ പലതും പാലിക്കപ്പെടാതിരുന്ന സാഹചര്യവുമുണ്ട് എന്ന പരാതി നിലനിൽക്കുമ്പോഴാണ് ഭരണപരമായ ചുമതലകൾ വഹിക്കുന്ന 74 ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം.
താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ആരംഭിച്ചപ്പോൾ മുതൽ സാക്ഷരതാ മിഷനിലെ സ്‌ഥിരപ്പെടുത്തൽ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നു വന്നത് എന്നതും ശ്രദ്ധേയമാണ്.
Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം