ന്യൂഡെൽഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ളാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) എന്ന പൂപ്പൽബാധ കോവിഡ് ബാധിതരിൽ വലിയ തോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡെൽഹി എയിംസിൽ മാത്രം 23 പേർക്ക് ഈ പൂപ്പൽബാധ റിപ്പോർട് ചെയ്തിട്ടുണ്ടെന്നും ഇതിൽ 20 പേരും കോവിഡ് ബാധിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ളാക്ക് ഫംഗസ് ഒരു പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോർമൈകോസിസ് എന്ന ഫംഗസാണ് രോഗബാധക്ക് കാരണം. എന്നാൽ പൊതുവെ ഇത് മാരകമായ ഒന്നല്ലെന്നും മാസ്ക് ധരിക്കണ്ടത് അനിവാര്യമാണെന്നും ഗുലേറിയ പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധിച്ച 400-500 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ട ഫംഗസ് ബാധ ചിലപ്പോൾ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. അതുകൊണ്ടുതന്നെ ആശുപത്രികൾ ഫംഗസ് ബാധക്ക് എതിരെ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, ഗുലേറിയ പറഞ്ഞു.
കോവിഡിന് മുൻപും ബ്ളാക്ക് ഫംഗസ് ബാധ റിപ്പോർട് ചെയ്തിട്ടുണ്ട്. 2003ൽ സാർസ് വൈറസ് ബാധയുടെ കാലത്തും ബ്ളാക്ക് ഫംഗസ് റിപ്പോർട് ചെയ്തിരുന്നു. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധക്ക് സാധ്യത കൂടുതലുണ്ട്. അനിയന്ത്രിതമായ രക്തസമ്മർദ്ദത്തോടൊപ്പം പ്രമേഹവും ഉള്ളവരിലും കീമോതെറാപ്പിക്ക് വിധേയരായവരിലും കോവിഡിന് മുൻപ് ബ്ളാക്ക് ഫംഗസ് റിപ്പോർട് ചെയ്തിട്ടുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തോടെ ഈ ഫംഗസ് ബാധ സാധാരണമായി തീർന്നെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി.
രണ്ടു തരത്തിലുള്ള ഫംഗസ് ബാധയാണ് പൊതുവെ കണ്ടുവരുന്നത്. മുഖം, മൂക്ക്, തലച്ചോർ എന്നീ ശരീര ഭാഗങ്ങളിൽ ബാധിക്കുന്നതാണ് ഒന്ന്. ശ്വാസകോശത്തെ ബാധിക്കുന്ന ഫംഗസ് ബാധയാണ് മറ്റൊന്ന്. ഫംഗസ് ബാധയെ തടയുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഗുലേറിയ പറഞ്ഞു.
Read also: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്, രോഗമുക്തി നിരക്ക് 83.83 ശതമാനം; കേന്ദ്രം