കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ വേറിട്ട പ്രതിഷേധവുമായി ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ രംഗത്ത്. ‘കൊറോണ കാലത്ത് വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ‘ എന്ന പേരിൽ നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
വിദ്യാർഥികളും രാഷ്ട്രീയ-സാമൂഹിക നേതാക്കളും സാധാരണക്കാരും ഉൾപ്പടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തുവെന്ന് എൽഎസ്എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ സെയ്ദ് മുഹമ്മദ് അനീസ് പറഞ്ഞു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരിപാടിക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വന്നു.
നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹ നയങ്ങളാണ് ദ്വീപ് നിവാസികളെ മഹാമാരിയുടെ കാലത്തും സന്ധിയില്ലാ സമരത്തിലേക്ക് നയിച്ചതെന്നാണ് അനീസ് പറയുന്നത്. മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യപ്പെടാതെ ലക്ഷദ്വീപിനെ ലോകത്തിന് മുൻപിൽ മാതൃകയാകാൻ സഹായിച്ചിരുന്നു.
എന്നാൽ, നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനപ്രതിനിധികളുടെ എതിർപ്പ് മറികടന്ന് എല്ലാ നിയന്ത്രണങ്ങളും തിരുത്തുകയും ക്വാറന്റെയ്ൻ അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങൾ എടുത്ത് മാറ്റി പുതിയ ചട്ടങ്ങൾ കൊണ്ടുവരികയുമാണ് ചെയ്തത്, ഇത് ചോദ്യം ചെയ്ത ദ്വീപ് നിവാസികളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്നും അനീസ് പറഞ്ഞു.
ലക്ഷദ്വീപ് പ്രൊഹിബിഷൻ റഗുലേഷൻ എന്ന നിയമം നിലനിൽക്കെ, മദ്യനിരോധിത മേഖലയായ ജനവാസമുള്ള ദ്വീപുകളിലേക്ക് ബാർ തുടങ്ങാനുള്ള ലൈസൻസ് അനുവദിച്ച് കൊടുത്ത് ദ്വീപിന്റെ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുകയാണ് അഡ്മിനിസ്ട്രേറ്റർ. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വീപ് നിവാസികളുടെ സ്ഥലം അവരുടെ സമ്മതമില്ലാതെ പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ഡവലപ്മെന്റ് റഗുലേഷൻ എന്ന പുതിയ നിയമവും കൊണ്ടുവന്നിട്ടുണ്ട്.
വീടും മറ്റും കെട്ടിടങ്ങളും നിൽക്കുന്ന സ്ഥലമാണെങ്കിൽ അത് ഉടമകളെ കൊണ്ട് തന്നെ പൊളിച്ച് മാറ്റിക്കാനും അല്ലാത്തപക്ഷം രണ്ട് ലക്ഷം രൂപവരെ പിഴ ചുമത്താനും അധികാരം നൽകുന്നതാണ് പുതിയ നിയമം.
ഇത്തരം ജനദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന ആവശ്യവുമായാണ് ഓൺലൈൻ സമരം സംഘടിപ്പിച്ചതെന്ന് അനീസ് ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ കഴിഞ്ഞാൽ ഈ ആവശ്യം ഉന്നയിച്ച് സമരത്തിനിറങ്ങുമെന്ന് എൻസിപിയുടെ യുവജന വിഭാഗമായ എൻവൈസി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോയ അറഫ മിറാജും പറഞ്ഞു.
Read Also: ലക്ഷദ്വീപില്‍ ഫാസിസ്റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്‍ത്താന