കണ്ണൂർ: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിയമ പരിഷ്‌കാരങ്ങൾക്ക് എതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയർപ്പിച്ച് ഫുട്ബോള്‍ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്ട്രേറ്റര്‍ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതും അടക്കമുള്ള നടപടികൾക്കെതിരെയാണ് സികെ വിനീത് ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വന്ന അനീതിയേക്കുറിച്ച് സികെ വിനീത് സംസാരിക്കുന്നത്.
ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളെ വിമര്‍ശിച്ച വിനീത് കാലിയായ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയത് എന്തിനാണെന്നും ചോദിക്കുന്നു.
ലക്ഷദ്വീപിന്റെ മുൻ അഡ്‌മിനിസ്ട്രേറ്ററായ ദിനേശ്വർ ശർമയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് പ്രഫുൽ പട്ടേൽ ചുമതലയേറ്റത് മുതൽ ലക്ഷദ്വീപിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്‌നം ആരംഭിച്ചതായി വിനീത് പറയുന്നു. പ്രഫുൽ കോഡ പട്ടേൽ കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്‌കൂൾ ക്യാന്റീനുകളിൽ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി; വിനീത് കുറിച്ചു.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ ‘നിയമ പരിഷ്‌കാര’ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ് നേരത്തെ രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പൃഥ്വിരാജ് ചോദിച്ചു.
കേന്ദ്രം ലക്ഷദ്വീപ് ഭരണത്തിനായി ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷദ്വീപ് സ്‌റ്റുഡന്റ്സ് അസോസിയേഷനും (എൽഎസ്എ) സന്ധിയില്ലാ സമരങ്ങളുമായി പ്രതിരോധ നിരയിൽ മുന്നിലുണ്ട്.
Read Also: തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് എംഎൽഎമാർ