തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ളസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഡെൽറ്റ പ്ളസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചെങ്കിലും സാമ്പിളുകൾ ലഭിക്കുന്നതിലെ പ്രതിസന്ധിയാണ് തിരിച്ചടിയാവുന്നത്.
കോവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകൾക്കിടെ ആണ് അതിന് മുൻപുതന്നെ കേസുകൾ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങ് വരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ 5 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെയാണ് എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.
നേരത്തേ നടന്ന സീറോ സർവ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരിൽ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാൻ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതൽ. അതേസമയം ഇളവുകളും ഇതിനിടയിൽ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ളസ് വകഭേദവും സ്ഥിതി ഗുരുതരമാക്കുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
കൂടാതെ തീവ്രവകഭേദങ്ങൾ കണ്ടെത്താനെടുക്കുന്ന കാലതാമസവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ മാസമാണ് വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാനം ജനിതക ശ്രേണീകരണ പഠനം തുടങ്ങിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് നിലവിൽ ഇതിനായി സംവിധാനം ഒരുക്കിയിരിക്കുന്നത്.
എന്നാൽ സ്ഥിരീകരിച്ച മൂന്ന് ഡെൽറ്റ പ്ളസ് കേസുകളുടെയും ഫലം ലഭിച്ചത് ഡെൽഹിയിലേക്കയച്ച സാമ്പിളുകളിൽ നിന്നാണ്. പക്ഷെ സാമ്പിളുകൾ നൽകി ഏറെ വൈകിയാണ് അവിടെ നിന്നും ഫലം ലഭിക്കുന്നത്.
അതേസമയം സാമ്പിളുകളുടെ മൊത്തത്തിലുള്ള ശ്രേണീകരണമാണ് ഡെൽഹിയിൽനിന്ന് പഠിക്കുന്നതെങ്കിൽ കേരളത്തിൽ ഉള്ളത് വൈറസിന്റെ ഭാഗങ്ങൾ ശ്രേണീകരിച്ചുള്ള പഠന സംവിധാനമാണ്. എല്ലാ ജില്ലകളിൽ നിന്നും പ്രശ്ന സാധ്യത കൂടിയ സാമ്പിളുകൾ സമഗ്രമായി ലഭിക്കണമെന്നിരിക്കെ സംസ്ഥാനത്ത് ഇത് നടക്കുന്നില്ല. പല ജില്ലകളിലും പ്രശ്ന സാധ്യതാ സാമ്പിളുകൾ വിട്ടുപോകുന്ന സാഹചര്യമാണുള്ളതെന്ന് വിദഗ്ധർ തന്നെ പറയുന്നു.
ഇത് തീവ്രവകഭേദങ്ങൾ കണ്ടെത്തി പ്രതിരോധിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Most Read: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും