തിരുവനന്തപുരം: സിക വൈറസ് ബാധിത മേഖലകളിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉടൻ ആക്ഷൻ പ്ളാൻ തയ്യാറാക്കണമെന്നും കേന്ദ്രസംഘം നിർദ്ദേശിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് ആക്ഷൻ പ്ളാൻ തയ്യാറാക്കണം. എല്ലാ ആരോഗ്യ പ്രവർത്തകർക്കും സിക വൈറസ് പരിശോധന, ചികിൽസാ മാർഗരേഖ എന്നിവ നൽകണം. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണം; കേന്ദ്ര സംഘം അറിയിച്ചു.
കൂടാതെ പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയിൽ സികയും ഉൾപ്പെടുത്തണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. അതേസമയം സികയ്ക്ക് സമാന ലക്ഷണങ്ങൾ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ കേന്ദ്രസംഘത്തെ അറിയിച്ചു.
സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനായി എത്തിയ ആറംഗ കേന്ദ്ര സംഘം തലസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാനത്തെ സിക വൈറസ് ബാധയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നലെ സംഘം നടത്തിയിരുന്നു. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത എന്നീ കാര്യങ്ങളാണ് കേന്ദ്രസംഘം പ്രധാനമായും വിലയിരുത്തുന്നത്.
തലസ്ഥാനത്ത് പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ സിക വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ 3 പേർക്ക് കൂടി സിക സ്ഥിരീകരിച്ച സാഹചര്യത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 18 ആയി ഉയർന്നു.
Most Read: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; 5 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു