തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നതിനെ എതിർത്ത് ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്ത്. അശാസ്ത്രീയമായി ടിപിആറിനെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഗുണം ചെയ്യില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും കലക്ടറേറ്റുകൾക്ക് മുന്നിലും അതിജീവന പ്രതിഷേധ സമരം സംഘടിപ്പിക്കും. നിയന്ത്രണം ഏർപ്പെടുത്തിയതിൽ തെറ്റില്ലെന്ന് ആയിരുന്നു സംഘടനയുടെ ഇതുവരെയുള്ള നിലപാട്.
സംസ്ഥാനത്തെ വലിയൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണുള്ളത്. നിയന്ത്രണങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഎം ആരിഫ് എംപിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു ഇടത് എംപിയുടെ ആവശ്യം. വ്യാപാരികൾ മറ്റൊരു രീതിയിൽ കളിച്ചാൽ എങ്ങനെ നേരിടണമെന്ന് തനിക്കറിയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.
അതേസമയം, വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം കേരളത്തിൽ വില പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മനസിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപാരികൾക്ക് മൊറട്ടോറിയവുമില്ല, സഹായവുമില്ല. മനുഷ്യൻ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Also Read: സെക്രട്ടറിയേറ്റിലെ സുരക്ഷ ശക്തമാക്കി സർക്കാർ; കൂടുതൽ നിയന്ത്രണങ്ങൾ