ന്യൂ ഡെൽഹി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം. ചരിത്രത്തിൽ ആദ്യമായാണ് വനിതകൾക്ക് ഈ അംഗീകാരം ലഭിക്കുന്നത്. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിംഗ് എന്നിവർക്കാണ് നിയമനം നൽകുന്നത്.
ഓഫീസർ റാങ്കിൽ വനിതകൾക്ക് നിയമനം നൽകാറുണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ക്രൂ ക്വാർട്ടട്ടേഴ്സിലെ സ്വകാര്യതാക്കുറവ്, ബാത്റൂം അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വനിതകളെ ഇതുവരെ ക്രൂ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിരുന്നത്.
Also Read: കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരനിയമനം: നടപടികള്‍ തുടങ്ങി
നിയമനം നൽകുന്ന രണ്ട് വനിതാ ഓഫീസർമാർക്കും നേവിയുടെ മൾട്ടി റോൾ ഹെലികോപ്റ്ററിൽ പ്രവർത്തിക്കുന്നതിനുള്ള പരിശീലനം നൽകി. കൊച്ചി നാവിക സേന ഒബ്സർവേർസ് അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആർ ഹെലികോപ്റ്ററാണ് ഇരുവരും പറത്തുക. ശത്രു കപ്പലുകളേയും അന്തർവാഹിനികളേയും തിരിച്ചറിയാൻ പ്രാപ്തിയുള്ള അതിനൂതന സംവിധാനമാണ് ഹെലികോപ്റ്ററിലുള്ളത്.
മലയാളിയായ ക്രീഷ്മ ആർ ഉൾപ്പെടെ കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് പാസിംഗ് ഔട്ട് പരേഡിൽ നാല് വനിതകളാണ് പുറത്തിറങ്ങിയത്. സബ് ലഫ്റ്റനന്റ് ക്രീഷ്മ ആർ, സബ് ലഫ്റ്റനന്റ് അഡ്നാൻ ഷെയ്ഖ് എന്നിവർക്ക് ദീർഘദൂര വിമാനങ്ങളിലെ ഒബ്സർവർ ആയാണ് നിയമനം.