കാസർഗോഡ്: കലയും ഭക്‌തിയും നാടകീയതയും മനശാസ്‌ത്രവും ഗ്രാമചൈതന്യവും കഥകളും ഇഴചേർന്ന് മനോഹരമായി പെയ്‌തിറങ്ങുന്ന ഒട്ടനേകം ഭാരതീയ കലകളിൽ ഒന്നാണ് കർക്കിടക തെയ്യങ്ങൾ. ഈ അനുഷ്‌ഠാന കലയെ കുറിച്ച് ‘ഫ്രാൻസിസ് ജോസഫ് ജീര‘ സംവിധാനം ചെയ്‌ത ഡോക്യുമെന്ററിയാണ് ‘ദൈവം നടക്കും വഴികൾ‘.
ആധുനിക വികസനങ്ങളും സാങ്കേതിക വളർച്ചയും ഉൾക്കൊള്ളുമ്പോൾ തന്നെ നിലനിറുത്തേണ്ടിയിരുന്ന അനേകം ‘തനിമകൾ‘ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. അവയിൽ പലതും അന്യംനിന്നു പോയി. ചിലത് പിടിച്ചുനിൽക്കാൻ പരിശ്രമിക്കുന്നു. പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവയിൽ ഒന്നാണ് കർക്കിടക തെയ്യങ്ങൾ.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രം കാണുന്ന സവിശേഷ അനുഷ്‌ഠാന കലയായ കർക്കിടക തെയ്യങ്ങൾ മലയർ സമുദായതിൽ പെട്ടവരും വണ്ണാൻ സമുദായത്തിൽ പെട്ടവരുമാണ് സാധാരണ കെട്ടിയാടുന്നത്. പലകാരണങ്ങൾ കൊണ്ട് നഷ്‌ടമായികൊണ്ടിരിക്കുന്ന പ്രാദേശിക ചൈതന്യമാണ് കർക്കിടക തെയ്യങ്ങൾ. ഇതിനെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ‘ദൈവം നടക്കും വഴികൾ‘ പോലുള്ള ചെറു ഡോക്യുമെന്ററികൾ.
മലയാള മാസമായ കർക്കടക മാസത്തിൽ അനുഷ്‌ഠിക്കുന്ന ഈ ആചാരം ആടിവേടൻ തെയ്യങ്ങൾ എന്നും അറിയപ്പെടും. ആധിയും വ്യാധിയും വറുതിയും മാറ്റാനുള്ള ദൈവീക രീതിയായാണ് ആടിവേടൻ തെയ്യങ്ങളെ ഗ്രാമങ്ങൾ കണ്ടിരുന്നത്. കർക്കടക മാസമാകുമ്പോൾ ഓരോ വീടുകളും ആടിവേടനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയത് പോലെ സജീവമല്ലെങ്കിലും ഇനിയും വറ്റിയിട്ടില്ലാത്ത ‘ആടിവേടൻ തെയ്യങ്ങൾ‘ പരിചയപ്പെടാൻ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫ്രാൻസിസ് ജോസഫ് ജീരയുടെ ‘ദൈവം നടക്കും വഴികൾ‘ സഹായിക്കും. ഡോക്യുമെന്ററി ഇവിടെ കാണാം:
മനോഹരമായി ചായാഗ്രാഹണം നിർവഹിക്കപ്പെട്ടിരിക്കുന്ന ‘ദൈവം നടക്കും വഴികൾ‘ ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഏലിയാമ ജോസഫ്, ഫ്രാൻസിസ് ജോസഫ് ജീര, ജോൺപോൾ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ബിബിൻ ബാലകൃഷ്‌ണൻ, വിഷ്‌ണു ശശികുമാർ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്.
എഡിറ്റിങ് – പ്രേം രാജ്, സൗണ്ട് ഡിസൈൻ – സവിത നമ്പ്രത്ത്, വിവർത്തനം – തമ്പായി മോനച്ച, ശ്യാം മേനോൻ & റാം, ടൈറ്റിൽ – ശശി കിരൺ & അരവിന്ദ് കെഎസ്, ഡിസൈൻ – വിപിൻ ജനാർദ്ദനൻ & സുധി എൻടി, വര – ജഗൻ തോമസ്, കളറിസ്‌റ്റ് – നികേഷ് രമേഷ്, പിആർഓ – പി ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. മനോരമ മ്യൂസിക്‌സ് വഴിയാണ് ‘ദൈവം നടക്കും വഴികൾ‘ റിലീസ് ചെയ്‌തിരിക്കുന്നത്.
Most Read: ഫാസിസ്‌റ്റ് ഭരണത്തേക്കാൾ മൃഗീയമായ വഴിയാണ് കേന്ദ്ര സർക്കാരിന്റേത്; ജോൺ ബ്രിട്ടാസ്