ബെംഗളൂരു: 13ആമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് മാർച്ച് മൂന്നുമുതൽ തുടക്കമാവും. പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയിലൂടെ കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വേണ്ടി മേളയിൽ പ്രത്യേകം സജ്‌ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓൺലൈൻ ആയിട്ടായിരുന്നു ചലച്ചിത്രമേള നടന്നത്.
അതേസമയം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അംഗീകാരം മേളയ്‌ക്ക് ലഭിച്ചതായി ബിഐഎഫ്എഫ് ഭാരവാഹികൾ അറിയിച്ചു. ലോകമെമ്പാടുമുള്ള 45 ചലച്ചിത്രമേളകൾക്കാണ് ഇത്തരത്തിൽ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്.
മേളയുടെ ലോഗോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകാശനം ചെയ്‌തു. കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാനിക്, മന്ത്രി മുനിരത്ന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Most Read: ഇന്ത്യയുടെ സൗരദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം ഈ വർഷമുണ്ടാകും