ന്യൂഡെൽഹി: ഇന്ത്യയുടെ സൗരദൗത്യത്തിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ‘ആദിത്യ എൽ-1‘ പേടകം ഈ വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒയുടെ മുൻ മേധാവി എഎസ് കിരൺ കുമാർ പറഞ്ഞു. ഒരു ഇൻഡോ-യുഎസ് ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ ഏഴ് വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനി ആസ്ട്രോ സാറ്റ് ഭ്രമണപഥത്തിലെത്തിച്ചു.
വിവിധ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള സഹകരണമാണ് ഇത്. വിവിധ ബഹിരാകാശ ഗവേഷണ പഠനങ്ങൾക്കായി വിവരങ്ങൾ നൽകുന്നുണ്ട്. ചന്ദ്രയാൻ 2 ഓർബിറ്റർ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. ഇനിയും ഏറെ വർഷക്കാലം ഈ പേടകത്തിന് പ്രവർത്തിക്കാൻ സാധിക്കും; ഇദ്ദേഹം പറഞ്ഞു. ഭാവിയിൽ ചാന്ദ്ര ഗവേഷണ പദ്ധതിക്ക് വേണ്ടി ജപ്പാൻ ഏജൻസിയും ഐഎസ്ആർഒയും തമ്മിൽ സഹകരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ഇന്തോ-യുഎസ് സയൻസ് ആൻഡ് ടെക്നോളജിയുടെ പിന്തുണയിൽ നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഒബ്‌സർവേഷണൽ സയൻസസും (ഏരീസ്) ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചുമാണ് (ഐസർ) ശിൽപശാല സംഘടിപ്പിച്ചത്. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ആദിത്യ എൽ-1. 400 കിലോഗ്രാം ഭാരമുള്ള പേടകമായിരിക്കും ആദിത്യ എൽ-1 എന്നാണ് ഐഎസ്ആർഒ അറിയിച്ചിട്ടുള്ളത്.
വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് ഉൾപ്പടെയുള്ള ഉപകരണങ്ങളുമായി പുറപ്പെടുന്ന പേടകം ഭൂമിയ്‌ക്കും സൂര്യനുമിടയിലെ ലാഗ് റേഞ്ചിയൻ പോയിന്റ് 1ലെ ഹാലോ ഓർബിറ്റിലേക്കാണ് വിക്ഷേപിക്കുക. നേരത്തെ ഇത് ഭൂമിയിൽ നിന്നും 800 കിലോമീറ്റർ ദൂരത്ത് വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാൽ സൂര്യനെ നിരന്തരം കാണാൻ അവിടെ നിന്നും സാധിക്കില്ലെന്ന കാരണത്താൽ എൽ1ലേക്ക് മാറ്റുകയായിരുന്നു.
Read Also: പെഗാസസ് കരാറിൽ മോദി ഉൾപ്പെട്ടുവെന്നത് ഞെട്ടിക്കുന്നു; കെസി വേണുഗോപാൽ