തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ അതിജീവന കാഴ്‌ചകളുമായി പതിമൂന്നാമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്‌റ്റിവലിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും.
മേളയുടെ ഔദ്യോഗിക തുടക്കം വൈകിട്ടാണെങ്കിലും രാവിലെ 9.30 മുതല്‍ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. ആദ്യ ദിനത്തില്‍ 32 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏരീസ് പ്‌ളസിലെ നാല് തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്.
ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ തുടങ്ങി 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഉൽഘാടന ചടങ്ങുകള്‍ക്ക് ശേഷം ‘ബെയ്‌റൂട്ട് ഐ ഓഫ് ദ് സ്‌റ്റോം’ പ്രദര്‍ശിപ്പിക്കും.
കാമ്പസ് മൽസര ചിത്രമായ, അസ്ര ജുല്‍ക സംവിധാനം ചെയ്‌ത ‘ആര്യന്‍’, റൂബന്‍ തോമസ് സംവിധാനം ചെയ്‌ത ‘അരങ്ങിനുമപ്പുറം ആന്റണി’, നിരഞ്‌ജ് മേനോന്‍ സംവിധാനം ചെയ്‌ത ‘റിച്വല്‍’ എന്നിവയാണ് ആദ്യദിനത്തിലെ മലയാള ചിത്രങ്ങള്‍.
കൂടാതെ ഡെത്ത് ഇന്‍ വെനീസിലെ നായകനായ ബോണ്‍ ആന്‍ഡേഴ്‌സനെ സംവിധായകന്‍ കണ്ടെത്തുന്നതിനെ ആധാരമാക്കിയുള്ള വിഖ്യാത ഡോക്യുമെന്ററി ചിത്രം ‘ദി മോസ്‌റ്റ് ബ്യൂട്ടിഫുള്‍ ബോയ് ഇന്‍ ദ വേള്‍ഡും’ ഇന്ന് പ്രദര്‍ശിപ്പിക്കും.
Most Read: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം