കോഴിക്കോട്: ജില്ലയിൽ രണ്ടുതവണ നിപ സ്ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ വവ്വാലുകളെ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം ആരംഭിച്ചു. വവ്വാലുകൾ എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചതെന്നും എത്ര ഉണ്ടെന്നും എത്ര കാലമായി ഇവിടെ വസിക്കുന്നെന്നും തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
വനം വന്യജീവി വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് വവ്വാലുകളുടെ സാന്നിധ്യം സംബന്ധിച്ച് സർവേ നടത്തുന്നത്. വനംവകുപ്പ് ശേഖരിക്കുന്ന ഡാറ്റ ഇനിയൊരു നിപ സാഹചര്യമുണ്ടായാൽ ഉപയോഗപ്പെടുത്തും.
മാവൂർ തെങ്ങിലക്കടവ്, ചേന്ദമംഗല്ലൂർ, കൂളിമാട് തുടങ്ങിയ സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തി. തെങ്ങിലക്കടവ് കാൻസർ ആശുപത്രി കെട്ടിടത്തിലാണ് പരിശോധന നടന്നത്. വവ്വാലുകളെ പിടികൂടി പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇവ വനംവകുപ്പിന്റെറ വയനാട്ടിലെ ലാബിൽ പരിശോധിക്കും.
അടുത്ത ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു.
Malabar News: അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ