കൊച്ചി: കിഴക്കമ്പലത്ത് പോലീസുകാരെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്. 1500ലധികം തൊഴിലാളികള്‍ ക്യാംപിലേക്ക് എത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്.
എന്നാൽ കിറ്റക്സ് മാനേജ്മെന്റ് അതെല്ലാം മൂടിവെക്കാനാണ് ശ്രമിച്ചതെന്നും പിവി ശ്രീനിജന് എംഎല്‍എ വ്യക്തമാക്കി. ഇന്നലെ അർധരാത്രിയോടെയാണ് ചൂരക്കോട് കിറ്റക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്തുമസ് ആഘോഷത്തിനിടെ ആയിരുന്നു സംഘര്‍ഷം.
തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചു വിടുകയായിരുന്നു. അക്രമികള്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വിടി ഷാജന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷമുണ്ടാക്കിയ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുന്നത്തുനാട്, എടത്തല എന്നിവിടങ്ങളില്‍ നിന്നായി 120 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ആക്രമണത്തില്‍ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
Read Also: കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി