തിരുവനന്തപുരം: ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ. വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പാണ് സർക്കാർ ശുപാർശയെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യം. ജെന്ററുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേരുന്നതല്ല. യോഗ്യരായ മിടുക്കർ പോലീസിലേക്ക് കടന്ന് വരണമെന്നും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി.
ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദ്ദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്.
ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്‌തു. ഇതിന് ശേഷം വിഷയം സംബന്ധിച്ച പഠന റിപ്പോർട് സമർപ്പിക്കാൻ ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയൻ എഡിജിപിയെയും നിയോഗിച്ചിരുന്നു.
നേരത്തെ ഛത്തീസ്‌ഗഡ്, കർണാടക ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ ഇത്തരത്തിൽ പോലീസ് സേനയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും സമാന നടപടിക്ക് തയ്യാറെടുക്കുന്നത്.
Most Read: കെ റെയിൽ; പുനരാലോചന നടത്തണമെന്ന് കൈ കൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കര്‍