ലണ്ടൻ: കാലാവസ്‌ഥാ വ്യതിയാനം, സമുദ്ര ആവാസ വ്യവസ്‌ഥയിലെ തകരാറുകള്‍ എന്നിവ സമുദ്ര മൽസ്യവര്‍ഗങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാകാറുണ്ട്. എന്നാലിപ്പോൾ ഈ പട്ടികയിലേക്ക് ശുദ്ധജല മൽസ്യങ്ങളും കടന്നു വന്നിരിക്കുകയാണ്. ഇവയുടെ മൂന്നിലൊന്നും വംശനാശ ഭീഷണിയിൽ ആണെന്നാണ് പുറത്ത് വരുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
80 ഓളം ശുദ്ധജല മൽസ്യവര്‍ഗങ്ങളാണ് വംശനാശത്തിന് ഇരയായതെന്ന് സമുദ്ര സംരക്ഷണ സംഘടനകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 16 വര്‍ഗങ്ങള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി. ജലമലിനീകരണം, അനിയന്ത്രിതമായ മൽസ്യബന്ധനം എന്നിവയാണ് ഇവയുടെ നാശത്തിന് വഴിവെച്ചത്.
ഡബ്ള്യുഡബ്ള്യുഎഫ് (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍), ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റി, ഗ്ളോബല്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ എന്നിങ്ങനെ 16 ഓളം സമുദ്ര സംരക്ഷണ സംഘടനകളാണ് ദി വേള്‍ഡ്‌സ് ഫൊര്‍ഗോട്ടണ്‍ ഫിഷ്‌സ് എന്ന പേരിലുള്ള പഠന റിപ്പോർട്ടിന് പിന്നിൽ.
ജലാശയങ്ങളുടെ മോശം നിലവാരമാണ് ശുദ്ധജല മൽസ്യങ്ങളുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് ഡബ്ള്യുഡബ്ള്യുഎഫ് റിപ്പോര്‍ട് പറയുന്നു. നദികളുടെ സംരക്ഷണത്തിന് സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സംഘടന അഭിപ്രായപ്പെട്ടു.
നദികള്‍, തണ്ണീര്‍ത്തടം, കായലുകള്‍ എന്നിവയുടെ ആരോഗ്യപരമായ നിലനില്‍പിന് കാരണമായ അപൂര്‍വ ഇനം വിഭാഗമാണ് ശുദ്ധജല മൽസ്യങ്ങളെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ശുദ്ധജല ആവാസവ്യവസ്‌ഥ സംരക്ഷിക്കപ്പെടണമെങ്കില്‍ എല്ലാ തരം ജലാശയങ്ങളും പരിഗണിക്കപ്പെടണമെന്നും ഗവേഷകര്‍ വ്യക്‌തമാക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ലോകത്താകമാനം ഭക്ഷണത്തിനും അലങ്കാരമൽസ്യ വിപണിക്കായും ശുദ്ധജല മൽസ്യങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
Most Read: റഷ്യ- യുക്രൈൻ സംഘർഷം; അസംസ്‌കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും