പാലക്കാട്: ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കുന്നതിലൂടെ കെ-റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടു കിട്ടും. കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാര്‍ട്ടിക്കൊപ്പമാണെന്നും എകെ ബാലൻ പറഞ്ഞു.
വിവിധ ഭാഗങ്ങളിൽ കെ-റെയിൽ വിരുദ്ധ സമരങ്ങൾ ശക്‌തമാകുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ചു. ഭാവി തലമുറയെ മുന്നിൽ കണ്ടാണ് വികസനം. പശ്‌ചാത്തല സൗകര്യങ്ങൾ വർധിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞു. കേരളത്തിൽ നന്ദിഗ്രാം സൃഷ്‌ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഇരകളാക്കാനാണ് നീക്കമെന്നും കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.
Read Also: കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ







































