ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിന് വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദനം നിര്‍ത്തിവെച്ചു. വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉൽപാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നു കമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒൻപതു മാസമാണ് വാക്സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു.
ആസ്ട്രസെനക്കയുമായി ചേര്‍ന്ന് നിർമിക്കുന്ന കോവിഷീല്‍ഡാണ് കമ്പനിയുടെ പ്രധാന കോവിഡ് പ്രതിരോധ വാക്സിന്. 100 കോടിയിലധികം ഡോസ് വാക്സിന് ഇതിനകം ഉൽപാദിപ്പിച്ചു. യുഎസ് മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്സിന്റെ കോവോവാക്സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും, നിയന്ത്രണങ്ങളില്‍ ഇളവുവന്നതുമൊക്കെ വാക്സിന് ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വിതരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. എന്നാൽ മരുന്നു നിര്‍മാണ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്നില്‍ നില്ക്കുന്ന ഇന്ത്യക്ക് പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടി വന്നിരുന്നില്ല.
Read Also: നടിയെ ആക്രമിച്ച കേസ്; തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്