ന്യൂഡെൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. വേനലവധിക്ക് ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ന്യായീകരിച്ചിരുന്നു. സംസ്ഥാനം ഇതുകാരണം വികസനത്തിന്റെ പാതയിലെന്നും ഇന്നലെ നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെയാണ് മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹരജികൾ ഇതുവരെ പരിഗണന പട്ടികയിൽ ഉൾപ്പടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി മുൻപാകെ ചൂണ്ടിക്കാട്ടിയത്.
ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്. മണ്ഡല പുനർനിർണയം നടക്കുകയാണെന്നും ശേഖർ നാഫ്ഡെ കോടതിയെ അറിയിച്ചു. തുടർന്ന് കേസിന്റെ വിശദാംശങ്ങൾ നൽകാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അഞ്ചംഗ ബെഞ്ച് കേൾക്കേണ്ട വിഷയമാണിത്. വേനൽ അവധിക്ക് ശേഷം ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബെഞ്ച് കേസ് കേൾക്കണം എന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടേത് അടക്കം 20 ഹരജികളാണ് കോടതിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് എൻവി രമണ ആഗസ്റ്റിൽ വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് യുയു ലളിതിനും രണ്ടു മാസത്തെ കാലാവധിയേ ഉള്ളു. അതിനാൽ ഹരജികളിൽ അവസാന തീരുമാനം വരാൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനു മുൻപ് തിരഞ്ഞെടുപ്പിനുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നേക്കുമെന്നാണ് സൂചന.
Read Also: മുൻ സിഐടിയു പ്രവർത്തകന്റെ ആത്മഹത്യ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം