തൃശൂര്‍: പീച്ചിയിലെ മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരനെ സ്‌ഥാനത്ത് നിന്ന് നീക്കി. സിഐടിയു പ്രവർത്തകനും ചുമട്ടു തൊഴിലാളിയുമായിരുന്ന സജി ആത്‌മഹത്യാക്കുറിപ്പിൽ പിജി ഗംഗാധരന്റെ പേര് പരാമർശിച്ചിരുന്നു. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്.
സിപിഎം ലോക്കൽ സെക്രട്ടറിക്കും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ കുറിപ്പ് എഴുതി വെച്ചാണ് ചുമട്ടു തൊഴിലാളിയായ സജി ജീവനൊടുക്കിയത്. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സജിയുടെ സഹോദരനും കുടുംബാംഗങ്ങളും പരാതി നല്‍കിയിരുന്നു. സിപിഎം നേതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി.
സമഗ്രമായ അന്വേഷണത്തിന് ശേഷമായിരിക്കും സിപിഎം നേതാക്കള്‍ക്കെതിരെ ആത്‌മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക. സിഐടിയു പ്രവര്‍ത്തകന്റെ മരണത്തിൽ സംഘടനാ നേതൃത്വത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സജിക്ക് ആത്‌മഹത്യ ചെയ്യേണ്ടി വന്നത് പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലമാണെന്ന് സഹോദരന്‍ നേരത്തെ ആരോപിച്ചിരുന്നു.
Read Also: ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും