തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരണത്തിന് കാരണമായ വിഷവാതകം ഇവർ വീട്ടിൽ സ്വയം ഉണ്ടാക്കിയതാണ് എന്ന് കണ്ടെത്തി. മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടി കലർത്തിയ നിലയിൽ കണ്ടെത്തി.
ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നുമുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതിൽ തുറക്കുന്നവർ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. ആത്‍മഹത്യയിൽ ശാസ്‌ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്ന് റൂറൽ എസ്‌പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചു.
ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ ഭാര്യയെയും ഭർത്താവിനെയും രണ്ട് മക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്‍മഹത്യാ കുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Most Read: ഹിന്ദുത്വമല്ല, തരംതാണ രാഷ്‌ട്രീയം; കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ