പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന നഗരസഭയിലെ കല്ലിക്കട നിവാസികൾ കെപിസിസി അംഗം അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ചു. പ്രദേശത്തെ വീടുകളിൽ മഴവെള്ളം കയറി ദുരിതമനുഭവിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് ഉപരോധം.
‘20 വർഷമായി ദുരിതത്തിലാണ് പൊന്നാനി നഗരസഭ കല്ലിക്കട റോഡ് നിവാസികൾ. മഴയൊന്നു പെയ്താൽ വീടുകളിൽ വെള്ളം കയറും, വാഹനങ്ങൾ വിളിച്ചാൽ വരാതെയാവും, വിദ്യാർഥികൾ സ്കൂളിൽ പോകുന്നത് നിർത്തും, രോഗികൾ നരകിക്കും. പ്രശ്നം പരിഹരിക്കാൻ നാട്ടുകാർ കയറി ഇറങ്ങാത്ത സർക്കാർ സ്ഥാപനങ്ങൾ ഇല്ല.’ -അഡ്വ. കെ ശിവരാമൻ പറഞ്ഞു.
‘നഗര സഭ സെക്രട്ടറി, പിഡബ്ളിയുഡി ഓഫീസർമാർ ഉൾപ്പടെ പലരെയും വർഷങ്ങളായി ഇന്നാട്ടുകാർ സമീപിക്കുന്നു. ഇതിനിടെ ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് 2021ൽ മുൻ എംഎൽഎ പി ശ്രീരാമകൃഷ്ണന്റെ എംഎൽഎ ഫണ്ട് പാസായി. ഫണ്ട് പ്രകാരമുള്ള റോഡ് പണി നടക്കാതിരുന്നിട്ട് ഇപ്പോൾ രണ്ട് മഴക്കാലം കഴിയുന്നു.’ -ശിവരാമൻ വിശദീകരിച്ചു.
‘മഴ വെള്ളം ഒഴുകി പോകുന്നതിൽ നടപടി തൃപ്തികരം അല്ലാത്തതിനാലാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകേണ്ടിവന്നത്. തഹസിൽദാരുടെ മുറിയിലേക്കുള്ള പ്രധാന വാതിലാണ് സമരക്കാർ ഉപരോധിച്ചത്. മണിക്കൂറുകളോളം നീണ്ട ഉപരോധ സമരത്തിനൊടുവിൽ, ഇന്ന് വൈകിട്ടോടെ കല്ലിക്കട പ്രദേശം നേരിട്ട് സന്ദർശിച്ച തഹസിൽദാർ വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്.’ -ശിവരാമൻ പറഞ്ഞു.
പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ സമരം കൂടുതൽ ശക്തമാക്കുമെന്നും ശിവരാമൻ പറഞ്ഞു. അഡ്വ. കെ ശിവരാമൻ ഉൽഘാടനം ചെയ്ത ഉപരോധസമരത്തിൽ നാട്ടുകാർക്കൊപ്പം കെപി സോമൻ, കെ അബ്ദുൽ ജബ്ബാർ, എപി സജ്ന, ആലിയമാക്കാനാകത്ത് ഖദീജ, മുല്ലവളപ്പിൽ ജമീല, എഎം ആമിനു, കണ്ണം കമ്മാലികനകത്ത് മുഹമ്മദ്, ടി സുബ്രഹ്മണ്യൻ തുടങ്ങിയവരും നേതൃനിരയിൽ പങ്കെടുത്തു.
Most Read: മതപരിവർത്തനം; മാനന്തവാടി സ്വദേശികള്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍