തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നടപടി.
ലൈഫ് മിഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെ വിദേശനിക്ഷേപം സ്വീകരിച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്. കേസിൽ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ.
ഇതിന്റെ ചുവടുപിടിച്ചാണ് സിബിഐ നീക്കം. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നത്. നയതന്ത്ര സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ കോഴയിടപാടും ഡോളർ കടത്തും പുറത്തുവരുന്നത്.
ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്ക് വേണ്ടി 18.50 കോടി രൂപയാണ് യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക സർക്കാർ ഉദ്യോഗസ്ഥർക്കുൾപ്പടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്. കരാർ ഏറ്റെടുത്ത യുണിടെക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
Most Read: വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി വിധി ഇന്ന്