ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. നാളെ മുതൽ 75 ദിവസത്തേക്കാണ് കരുതൽ ഡോസ് രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുക. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം പ്രമാണിച്ചാണ് ഇതെന്നും മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
അതേസമയം സ്വകാര്യ ആശുപത്രികളിൽ നിന്നും കരുതൽ ഡോസ് എടുക്കുന്നവർ പണം നൽകണം. രാജ്യത്ത് നിലവിൽ കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി കരുതൽ ഡോസ് നൽകുന്നുണ്ട്.
18–59 പ്രായപരിധിയിലുള്ള 77 കോടി ജനങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണു കരുതൽ ഡോസ് എടുത്തവർ. 60 വയസിന് മുകളിലുളളവരും കോവിഡ് മുൻനിര പോരാളികളും അടങ്ങിയ 16 കോടിപ്പേരിൽ 26 ശതമാനം പേരും കരുതൽ ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് 6 മാസങ്ങൾക്ക് ശേഷമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. നേരത്തെ ഇത് 9 മാസമായിരുന്നു.
Read also: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പോലീസ്