ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്ന് 6 മാസമായി കേന്ദ്ര സർക്കാർ കുറച്ചു. വാക്‌സിനേഷൻ സംബന്ധിച്ച സർക്കാരിന്റെ ഉപദേശക സമിതി – പ്രതിരോധ കുത്തിവെപ്പിലെ നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എൻടിജിഐ) – രണ്ടാമത്തെ ഡോസും ബൂസ്‌റ്റർ ഡോസും തമ്മിലുള്ള ഇടവേള കുറക്കാൻ ശുപാർശ ചെയ്‌തിരുന്നു.
നേരത്തെ, രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ദൈർഘ്യം 9 മാസമായിരുന്നു. ഇപ്പോഴത് 6 മാസം അല്ലെങ്കിൽ 26 ആഴ്‌ചയായി കുറച്ചു. “18-59 വയസ് വരെയുള്ള എല്ലാവർക്കും മുൻകരുതൽ ഡോസ്, സ്വകാര്യ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ (സിവിസി) നിന്ന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച തീയതി മുതൽ 6 മാസം അല്ലെങ്കിൽ 26 ആഴ്‌ചകൾ പൂർത്തിയാക്കിയതിന് ശേഷം എടുക്കാം,”- കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്‌മിനിസ്ട്രേറ്റർമാർക്കും അയച്ച കത്തിൽ പറഞ്ഞു.
“60 വയസിന് മുകളിലുള്ള എല്ലാ പൗരൻമാർക്കും ആരോഗ്യ പരിപാലന തൊഴിലാളികൾക്കും (HCWs), ഫ്രണ്ട് ലൈൻ വർക്കർമാർക്കും (FLWs), സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ നിന്ന് രണ്ടാമത്തെ ഡോസ് നൽകിയ തീയതി മുതൽ 6 മാസം അല്ലെങ്കിൽ 26 ആഴ്‌ചകൾ പൂർത്തിയാക്കിയ ശേഷം സൗജന്യമായി മുൻകരുതൽ ഡോസ് നൽകും,”- കത്തിൽ പറയുന്നു.
Most Read: വിവാദ പരാമർശം; മഹുവ മൊയ്‌ത്രയെ പിന്തുണച്ച് ശശി തരൂരും