പത്തനംതിട്ട: ഇലന്തൂർ നരബലികേസിൽ പുതിയ സൂചനകൾ ലഭിച്ചതായി പോലീസ്. റോസ്︋ലിയുടെതെന്നു പറഞ്ഞ് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്തതും മുഖ്യപ്രതി ഷാഫിയുടെ മൊഴിയില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളും അന്വേഷണ സംഘത്തെ പുതിയ സംശയങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.
കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിയെ അന്വേഷണസംഘം വീണ്ടും ഈ ആഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഷാഫി കൂടുതല്‍ പേരെ വകവരുത്തിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംശയം മുൻനിർത്തിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതും.
വീട്ടുവളപ്പിൽ നിന്നും കുഴിച്ചെടുത്ത ശരീരഭാഗങ്ങളിൽ ചിലത് പദ്മയുടേതാണെന്നു തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, റോസിലിയുടേതെന്നു വ്യക്തമാകുന്ന യാതൊന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റാരെയും തങ്ങളുടെ വീട്ടില്‍വച്ചു കൊല ചെയ്തിട്ടില്ലെന്ന് ഭഗവല്‍ സിങ്ങും ലൈലയും പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയെ സാധൂകരിക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിച്ചതും. അതിനാൽ, മറ്റാരും നരബലിക്ക് ഇരയായിട്ടില്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള നിഗമനം.
എന്നാൽ, താൻ ഇതിനു മുൻപ് പലയിടത്തും നരബലി നടത്തിയിട്ടുണ്ടെന്നു ഷാഫി തങ്ങളോടു പറഞ്ഞതായി ഭഗവൽസിങ്ങും ലെെലയും മൊഴി നൽകിയിട്ടുണ്ട്. ഇരകളെ കട്ടിലില്‍ കെെകാൽ കെട്ടി കിടത്തിയിരിക്കുന്ന ഫോട്ടോ തങ്ങളെ കാണിച്ചെന്നും ഇവർ പറയുന്നു. എന്നാൽ ഇരുവരെയും വിശ്വസിപ്പിക്കാന്‍ താന്‍ ഗൂഗിള്‍ ഫോട്ടോ കാണിച്ചതാണെന്നാണു ഷാഫി ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
ഈ മൊഴിയടക്കം മറ്റുപലസൂചനകളും കൂടുതൽപേരെ മറ്റിടങ്ങളിൽവെച്ച് നരബലിക്ക് ഇരയാക്കിയോ എന്ന സംശയം ശക്തമാക്കുന്നതാണെന്ന് പോലീസ് പറയുന്നു. കൂടുതൽ സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചതും ഷാഫിയെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
കുഴിച്ചെടുത്തവയിൽ റോസിലിയുടേയോ പദ്മയുടേയോ അല്ലാത്ത ശരീരഭാഗങ്ങളുണ്ടെന്നു തെളിഞ്ഞാല്‍, അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാകും. ഷാഫിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനായി ഡിഎന്‍എ- ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ട് ലഭിക്കാനായി ശ്രമിക്കുകയാണ് പോലീസ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണു ശ്രമം.
Most Read: കോയമ്പത്തൂർ സ്ഫോടനം: ജമേഷ മുബീന്റെ ബധിരയും മൂകയുമായ ഭാര്യക്ക് പങ്കില്ല