ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാം. നേരത്തെ വിചാരണ കോടതി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
യുപി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ സിദ്ദീഖ് കാപ്പന് നേരത്തെ സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. ഇഡി കേസിലും ജാമ്യം കിട്ടിയതോടെ കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാൽ, യുപി പോലീസിന്റെ കേസിൽ കാപ്പന് വേണ്ടി ജാമ്യം നിന്നവരുടെ വെരിഫിക്കേഷൻ നടപടികൾ ബാക്കിയാണെന്ന് അഭിഭാഷകർ അറിയിച്ചു.
സിദ്ദിഖ് കാപ്പനെതിരായി മറ്റേതെങ്കിലും കേസുകൾ ഉണ്ടോ എന്നുൾപ്പടെ ജയിൽ അധികൃതർ തീർച്ചപ്പെടുത്തിയതിന് ശേഷമായിരിക്കും ഇദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുങ്ങുക. യുഎപിഎ കേസിൽ ജാമ്യം നേടിയതിന് ശേഷം ആറാഴ്‌ച കാലം ഡെൽഹിയിൽ കഴിയണമെന്നും അതിനുശേഷം നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ ഇഡി കേസിൽ ജാമ്യം ലഭിക്കാതെ വന്നതോടെ ആയിരുന്നു ജയിൽ മോചനം നീണ്ടുപോയത്.
രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാൻ മാദ്ധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകം മുൻ സെക്രട്ടറിയുമായിരുന്ന സിദ്ദീഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്. 2020 ഒക്‌ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെയായിരുന്നു അറസ്‌റ്റ്.
Most Read: രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ്; നേട്ടത്തിനരികെ ‘സാനിയ മിർസ’