മലപ്പുറം: ഇപി ജയരാജൻ വിവാദത്തിൽ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത. ഇപി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ, ഇതിനെ തള്ളി കെഎം ഷാജിയും കെപിഎ മജീദും രംഗത്തെത്തി. ഇതോടെ, വിവാദത്തിൽ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തിയേക്കുമെന്നാണ് സൂചന.
വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇപി ജയരാജനെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ പിണറായി വിജയൻ ആണെന്നാണ് കെഎം ഷാജിയുടെ വാദം. ഇതിന് എല്ലാ ഒത്താശയും നൽകിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയാണെന്നും ഷാജി ആരോപിച്ചു.
എത്രയോ വർഷമായി കുന്നിടിക്കാൻ തുടങ്ങിയിട്ട്, കോടിക്കണക്കിന് രൂപയാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. ഇതിനെല്ലാം അനുമതി കൊടുത്തത് എംവി ഗോവിന്ദന്റെ ഭാര്യയാണ്. ഇപിയുടെ ചിറക് അരിയാൻ പിണറായി മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെഎം ഷാജി കൂട്ടിച്ചേർത്തി. അതിനിടെ, കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ എതിർപ്പുമായി കെപിഎ മജീദും രംഗത്തെത്തിയിരുന്നു.
റിസോർട്ടിൽ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടിൽ വലിയ സംശയങ്ങൾ ഉണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാൻ പറ്റില്ല. അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്ബുക്കിൽ കുറിച്ചത്. വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ യൂത്ത് ലീഗും രംഗത്തുവന്നു. ആരോപണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണം. പാർട്ടി അന്വേഷിച്ച് അവസാനിപ്പിക്കേണ്ട ഒരു ആരോപണമല്ല എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തിയത്. അതിനിടെ, ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞു മൂന്ന് മണിക്കാണ് യോഗം ചേരുന്നത്.
ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിൽ ഉണ്ടാവാൻ ഇടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാണ്.
Most Read: കോവിഡ് വ്യാപന ആശങ്ക; ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ