കാസർഗോഡ്: ജില്ലയിലെ ടാറ്റ കോവിഡ് ആശുപത്രി പുനർനിർമിക്കാൻ സർക്കാർ തീരുമാനം. ഇതിനായി 23.75 കോടി രൂപ സർക്കാർ അനുവദിച്ചു. ആദ്യഘട്ടമായി അതിതീവ്ര പരിചരണ വിഭാഗം ആരംഭിക്കാനാണ് തുക അനുവദിച്ചത്. ടാറ്റ കമ്പനി നിർമിച്ചു നൽക്കിയ പ്രീ-ഫാബ്രിക്കേറ്റഡ് സംവിധാനം പൊളിച്ചുമാറ്റിയായിരിക്കും പുനർ നിർമാണം.
സ്‌പെഷ്യാലിറ്റി നിലവാരത്തിൽ 50 കിടക്കകൾ ഉള്ള അതിതീവ്ര പരിചരണ വിഭാഗമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. 60 കോടി രൂപാ ചിലവിൽ ടാറ്റ കമ്പനി നിർമിച്ചു നൽകിയ ആശുപത്രി സംവിധാനം പൊളിച്ചുനീക്കി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കാനാണ് നീക്കം. ആശുപത്രി സ്‌ഥിതി ചെയ്യുന്ന ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അനുബന്ധ ഘടകമായായിരിക്കും ആശുപത്രി പ്രവർത്തനം ക്രമീകരിക്കുക.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിലെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ ചികിൽസാ പരിമിതികൾ ചർച്ചയായപ്പോഴാണ് ടാറ്റ ഗ്രൂപ്പ് വാഗ്‌ദാനം ചെയ്‌ത കോവിഡ് ആശുപത്രിക്ക് കാസർകോട് അനുമതി ലഭിച്ചത്. ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കി കൈമാറുന്നത് വരെ ആയിരുന്നു ടാറ്റയുടെ ഉത്തരവാദിത്തം. കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ആണ് അഞ്ച് ഏക്കർ സ്‌ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം.
Most Read: ‘തലവെട്ടിയാലും ഡിഎ നൽകില്ല’; പശ്‌ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും