കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി നൽകിയ ശശികുമാറിന് ലോകായുക്ത ന്യായാധിപൻമാരുടെ രൂക്ഷ വിമർശനം. തങ്ങളെ വിശ്വാസം ഇല്ലെന്നാണ് ശശികുമാർ പറയുന്നത്. ജഡ്ജിമാരെ അപകർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ലോകായുക്ത പറഞ്ഞു.
ആരോ സ്വാധീനം ചെലുത്തിയെന്ന രീതിയിലാണ് പരാതിക്കാരൻ കണക്കുകൂട്ടി ഓരോന്ന് പറയുന്നത്. സർക്കാർ ലോകായുക്തയിൽ സ്വാധീനം ചെലുത്തിയതിന് തെളിവ് ഉണ്ടെങ്കിൽ പറയണമെന്നും ലോകായുക്ത ആർഎസ് ശശികുമാറിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. റിവ്യൂ ഹരജി നാളെ വീണ്ടും പരിഗണിക്കും. വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്നും കോടതി ചോദിച്ചു.
ഒരു കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിക്ഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു.
അതേസമയം, ഹരജി വീണ്ടും ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഹരജി വീണ്ടും നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നാളെ ഉച്ചക്ക് രണ്ടുമണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്. ഡിവിഷൻ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുൾ ബെഞ്ച് കേസ് പരിഗണിക്കാവൂയെന്ന് പരാതിക്കാരൻ ആവഷ്യപ്പെട്ടു. റിവ്യൂ ഡിവിഷൻ ബെഞ്ച് കേൾക്കുമെന്ന് കോടതി അറിയിച്ചു. കക്ഷിയോട് മിതത്വം പാലിക്കാൻ പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.
Most Read: പ്രതിദിന വേതനം വർധിപ്പിക്കുക; തൃശൂരിൽ നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി









































