ദോഹ: രാജ്യത്തെ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്. ഈ വർഷം രാജ്യത്തെത്തിയ കപ്പൽ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2021-22 സീസണേക്കാൾ ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ 166 ശതമാനവും കപ്പലുകളുടെ എണ്ണത്തിൽ 62 ശതമാനവും വർധനവ് ഉണ്ടായിട്ടുണ്ട്.
55 ആഡംബര കപ്പലുകളാണ് ഇത്തവണ ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. ദോഹയിൽ നിന്ന് ആരംഭിച്ച യാത്രകളിൽ 19, 400 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് തുറമുഖ മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തർ വ്യക്തമാക്കി. രണ്ടു ലക്ഷം സന്ദർശകരെയാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 2,73, 666 സന്ദർശകരാണ് ഇത്തവണ ദോഹയിലെത്തിയതെന്നും അധികൃതർ അറിയിച്ചു.
മേഖലയിലെ പ്രധാനപ്പെട്ട ആഡംബര കപ്പൽ സഞ്ചാര സ്ഥാനമായി രാജ്യം മാറിയെന്നും അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായ കുതിപ്പ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സഹായകരമായെന്നും, കൂടുതൽ വ്യാപാര-തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അധികൃതർ അറിയിച്ചു.
തുറമുഖത്തെ പുതിയ പാസഞ്ചർ ടെർമിനലിന് പ്രതിദിനം 12,000 പേരെ സ്വീകരിക്കാൻ ശേഷിയുണ്ട്. നാഷണൽ മ്യൂസിയം, ദോഹ കോർണിഷ്, സൂഖ് വാഖിഫ് തുടങ്ങി പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾ മാത്രം അകലെയാണ് ദോഹ പോർട്ട്. കഴിഞ്ഞ ഡിസംബർ 25ന് ആണ് ഈ വർഷത്തെ കപ്പൽ ടൂറിസം സീസൺ തുടങ്ങിയത്.
Most Read: ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു