തിരുവില്വാമല: തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. അപകടത്തിനിരയാക്കിയ ഫോൺ തൃശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്ക് അയക്കും. മൊബൈലിലേത് ഒറിജിനൽ ബാറ്ററിയാണോ എന്നാണ് പരിശോധിക്കുക.
അപകടത്തിന് കാരണമായ ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലാക്കി പുറത്തേക്ക് ചീറ്റിയതാണെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഫോണിന്റെ ഡിസ്പ്ളേയിലെ സുഷിരം വഴിയാണ് വാതകം വെടിയുണ്ട കണക്കെ ചീറ്റിയത്. മൂന്നര വർഷം മുമ്പാണ് പാലക്കാട് നിന്ന് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ ഇതേ കടയിൽ നിന്ന് ഒന്നര വർഷം മുമ്പ് ബാറ്ററി മാറ്റിയിരുന്നു.
ഇന്നലെയാണ് തൃശൂർ തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ളോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ(8) മൊബൈൽഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിച്ചത്.
തലക്കേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുമ്പോൾ കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുക ആയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോണിന്റെ ഡിസ്പ്ളേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണ് ഫോൺ കണ്ടെത്തിയത്. ഫോൺ പൂർണമായും തകർന്നിട്ടില്ല. ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ളാസ്റ്റ്) പോലീസ് പറഞ്ഞു.
Most Read: കൊച്ചി ജല മെട്രോ; ഹൈക്കോടതി-വൈപ്പിൻ ആദ്യ സർവീസ് ഇന്ന് മുതൽ