കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്.
ആദ്യം ഒരു പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങൾ ഉണ്ടായെന്നും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. രണ്ടായിരത്തിലധികം പേർ ഹാളിൽ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച ആരംഭിച്ച കൺവേഷൻ ഇന്ന് വൈകിട്ട് സമാപിക്കാനിരിക്കെയാണ് സ്ഫോടനം.
നിരവധി യൂണിറ്റ് അഗ്നിരക്ഷാ സേനകളും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാർഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലിൽ, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയത്.
Most Read| പ്ളസ് വൺ വിദ്യാർഥിയുടെ ക്രൂരമർദ്ദനം; അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു