കൊച്ചി: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിനെ കുറിച്ച് സംസ്‌ഥാന സർക്കാരിനോട് വിവരങ്ങൾ തേടി ഹൈക്കോടതി. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ മൂന്ന് ദിവസത്തിനകം അറിയിക്കാനാണ് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശം. മൂന്ന് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. അന്ന് സർക്കാർ റിപ്പോർട് സമർപ്പിക്കണം. ജില്ലാ കളക്‌ടർ അടച്ചു പൂട്ടിയ പാർക്ക് സർക്കാരാണ് കഴിഞ്ഞ ഓഗസ്‌റ്റിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്. പാർക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. പാർക്കിന്റെ നിർമാണത്തിൽ പിഴവുള്ളതായി സംസ്‌ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റു തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോർട് ചെയ്‌തിരുന്നു. ഇത് നിലനിൽക്കേയായിരുന്നു ദുരന്തനിവാരണ അതോറിറ്റി പാർക്ക് ഭാഗികമായി തുറക്കാൻ ശുപാർശ ചെയ്‌തത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്ന പരാതിയും ഉയർന്നിരുന്നു.
Most Read| ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ