ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഇതോടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവിൽ കോഡ് ബിൽ പാസാക്കിയത്.
സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയാണ് ബിൽ നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള കരട് റിപ്പോർട് സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു. തുടർന്നാണ് വിവിധ വശങ്ങൾ പരിശോധിച്ച് സമിതി റിപ്പോർട് സമർപ്പിച്ചത്.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്ക് തന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരൻമാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!