ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ.
ഇന്ന് രാവിലെ രാജീവ്ഗാന്ധി ഗവ. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിൽ എത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡണ്ടിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. 2022 മേയ് മാസത്തിലാണ് സുപ്രീം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ്ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്.
നളിനി, ഭർത്താവ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് ജയിൽ മോചിതരായത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ ക്യാമ്പിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിൽസാ സഹായം തേടിയെത്തിയത്.
1991ലെ ലങ്കൻ പ്രശ്നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധം ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്.
1991ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ ശ്രീലങ്കൻ തമിഴ് പുലികൾ ചാവേർ സ്ഫോടനത്തിൽ രാജീവ് ഗാന്ധിയെ വധിച്ചത്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ സമാധാന സേനയായി അയച്ച് പുലികളെ തകർക്കാൻ ശ്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇതെന്നാണ് എൽടിടിഇ വിശദീകരണം ഉണ്ടായത്.
Most Read| ഗാസയിൽ വെടിനിർത്തൽ തിങ്കളാഴ്ചയോടെ; ജോ ബൈഡൻ