വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് തിങ്കളാഴ്‌ചയോടെ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ചർച്ചയിൽ പുരോഗതി ഉണ്ടെന്നും ഒരാഴ്‌ചക്കുള്ളിൽ ധാരണ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബൈഡൻ പറഞ്ഞു. എന്നാൽ മധ്യസ്‌ഥ ചർച്ചകൾക്ക് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഖത്തറോ കക്ഷികളായ ഹമാസോ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.
ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മാത്രമാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്‌താവ് മജീദ് അൽ അൻസാരി പ്രതികരിച്ചത്. മാർച്ച് രണ്ടാംവാരം ആരംഭിക്കുന്ന റമസാൻ നോമ്പുകാലത്ത് 40 ദിവസം വെടിനിർത്തലിന് പാരിസിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ വന്ന നിർദ്ദേശത്തെ ഇസ്രയേൽ അനുകൂലിച്ചിരുന്നു. ബന്ദികളിൽ രോഗികളെയും പ്രായാധിക്യമുള്ളവരെയും വിട്ടയക്കാൻ ധാരണയായിട്ടുണ്ട്.
ഗാസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപ്പെടുമെന്ന ഇസ്രയേലിന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ദക്ഷിണ ലബനനിലെ ബെക്കാ താഴ്‌വരയിൽ തിങ്കളാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഹിസ്ബുല്ല ഇന്നലെ കനത്ത റോക്കറ്റാക്രമണം നടത്തി. ഇസ്രയേലിലെ നിരീക്ഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
Most Read| ഗഗൻയാൻ യാത്രികരെ അവതരിപ്പിച്ച് പ്രധാനമന്ത്രി; നാലംഗ സംഘത്തിൽ ഒരു മലയാളി