മോസ്‌കോ: ഇറാൻ-യുഎസ് സംഘർഷം പശ്‌ചിമേഷ്യയാകെ വ്യാപിച്ച സാഹചര്യത്തിൽ, ഇന്ത്യക്ക് എണ്ണവിതരണവുമായി ബന്ധപ്പെട്ട് സഹായ വാഗ്‌ദാനവുമായി റഷ്യ. ഇറാന് നേരെ യുഎസും ഇസ്രയേലും നടത്തിയ ആക്രമണവും, അതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളെയടക്കം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണവും ആഗോളതലത്തിലെ എണ്ണ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയെ സഹായിക്കാമെന്ന് റഷ്യ സന്നദ്ധത പ്രകടിപ്പിച്ചത്.
സംഘർഷം ഊർജവിപണിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെയും മറ്റും സഞ്ചാരം ഇറാൻ നിരോധിച്ചത് മൂലം എണ്ണവ്യാപാരം ഏറെ പ്രതിസന്ധിയിലാണ്. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ വലിയൊരു ഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽപിജി വരവിന്റെ പകുതിയോളം നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. സംഘർഷം ഈ കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കപ്പലുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പിൻവലിക്കപ്പെട്ടതും സാഹചര്യം മോശമാക്കിയിരിക്കുകയാണ്.
അതേസമയം, ഹ്രസ്വകാലത്തേക്കുള്ള, അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ എണ്ണയും ഇന്ധനവും കൈവശമുണ്ടെന്ന് ഇന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിരുന്നു. പെട്രോൾ, ഡീസൽ, മറ്റു ഇന്ധനങ്ങൾ എന്നിവയ്‌ക്കുള്ള ആഭ്യന്തര ആവശ്യം ആറ് മുതൽ എട്ടാഴ്‌ചവരെ നിറവേറ്റാൻ ആവശ്യമായ സംസ്‌കൃത എണ്ണയുടെ ശേഖരം കൈവശമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































