ന്യൂഡെൽഹി: തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുമെന്ന റിപ്പോർട് തള്ളി കേന്ദ്ര സർക്കാർ. ഇന്ധന വിലവർധന സംബന്ധിച്ച് സർക്കാരിന് മുന്നിൽ ചർച്ചകളൊന്നും ഇല്ലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില കൂടുമെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഇത്തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ജനങ്ങളിൽ ആശങ്കയും ഭയവും ജനിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ധനവില വർധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും മന്ത്രാലയം വിശദമാക്കി.
ഏപ്രിൽ 29ന് ശേഷം ഇന്ധനവിലയിൽ വൻ വർധന ഉണ്ടായേക്കുമെന്നാണ്, സാമ്പത്തിക വിശകലന ഏജൻസിയായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റിസ് പുറത്തുവിട്ട റിപ്പോർട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് എത്തുകയാണ്. ഇതുമൂലം പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചിലവും വിൽക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടാകുന്നുണ്ട്. ഇത് നികത്താൻ എന്ന കമ്പനികൾക്ക് വില വർധിപ്പിക്കേണ്ടി വരുമെന്നാണ് കൊട്ടക് പറയുന്നത്.
യുഎസിനും ഇറാനുമിടയിൽ വെടിനിർത്തൽ തുടരുകയാണെങ്കിലും സമാധാന സാഹചര്യം ഇല്ലാത്തതിനെ തടുർന്ന് അസംസ്കൃത എണ്ണവില കുതിക്കുകയാണ്. ഇത് മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ ബാരലിന് 103 ഡോളർ പിന്നിട്ടു. ഒരുഘട്ടത്തിൽ നാലുശതമാനത്തിലേറെ ഉയർന്ന വില താഴുകയായിരുന്നു.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യം








































