കോഴിക്കോട്: എക്‌സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് കരുതുന്നുവെന്ന് ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്‌ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്‌ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസിലാക്കുന്നവരാണല്ലോ. എക്‌സിറ്റ് പോൾ ഫലങ്ങൾ വലിയ ആത്‌മവിശ്വാസം നൽകുന്നുണ്ട്. ഒരു ഏജൻസി മാത്രമല്ല യുഡിഎഫ് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ പറയുന്നത് യുഡിഎഫ് വിജയമാണ്.
എക്‌സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. മുൻ കാലങ്ങളിലൊക്കെ ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ അടക്കം ലഭിച്ചിട്ടുണ്ട്. ഒന്നും ചോദിച്ചു വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ല. ഉപമുഖ്യമന്ത്രി സ്‌ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ല. അർഹതപ്പെട്ടത് ലീഗിന് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്. മിക്ക സർവേകളും യുഡിഎഫിന് 70ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. എന്നാൽ, 90 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ടീം യുഡിഎഫിന്റെ കണക്കുകൂട്ടൽ.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം









































