കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ യായി ഫാത്തിമ തഹ്‌ലിയ. എൽഡിഎന്റെ കുത്തകയായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ഫാത്തിമ ചരിത്രവിജയം നേടിയത്.
എൽഡിഎഫ് കൺവീനറും സംസ്‌ഥാനത്തെ തലമുതിർന്ന സിപിഎം നേതാക്കളിൽ ഒരാളുമായ ടിപി. രാമകൃഷ്‌ണനെതിരെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്‌ലിയയുടെ അട്ടിമറി വിജയം. ഫാത്തിമ തഹ്‌ലിയയുടെ ആദ്യ മൽസരമാണിത്.
55 വർഷത്തിനിടയിൽ രണ്ടുതവണ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഫാത്തിമ തഹ്‌ലിയ വിജയക്കൊടി പാറിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. 1970ൽ ഡോ. കെടി. അടിയോടിയും 1977ൽ കേരള കോൺഗ്രസിലെ ഡോ. കെസി. ജോസഫുമാണ് മുൻപ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ.
1977ന് ശേഷം യുഡിഎഫിലെ കേരള കോൺഗ്രസ് സ്‌ഥാനാർഥികൾ മൽസരിച്ചിരുന്ന പേരാമ്പ്രയിൽ നിന്ന്, യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് (എം) പിൻമാറിയതോടെയാണ് 2021ൽ മുസ്‌ലിം ലീഗ് മൽസരിച്ചു തുടങ്ങിയത്. 2016ൽ 4101 വോട്ടിനും 2021ൽ 22.592 വോട്ടിനുമായിരുന്നു ഇവിടെ എൽഡിഎഫിലെ ടിപി രാമകൃഷ്‌ണന്റെ വിജയം.
ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ല എന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച് ലീഗിന്റെ ആദ്യത്തെ വനിതാ പ്രതിനിധി എത്തുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽ നിന്ന് കൗൺസിലറായ ഫാത്തിമയെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്‌ഥാനാർഥിയായി രംഗത്തിറക്കിയത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു.
പേരാമ്പ്രയിലെ ഗോദയിൽ കരുത്തനായ ടിപിയെ പരാജയപ്പെടുത്തുക എന്നത് കന്നി അങ്കം കുറിക്കുന്ന ഫാത്തിമയെ സംബന്ധിച്ച് ഏറെ കഠിനമായിരുന്നു. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഫാത്തിമ പേരാമ്പ്രയെ കൈയിലെടുത്തതോടെ ടിപിയുടെ വിജയത്തെ കുറിച്ച് ഇടത് നേതൃത്വത്തിനും സംശയം തോന്നിത്തുടങ്ങി.
ഇതിനിടെയാണ് അനൗൺസ്‌മെന്റ് വിവാദവും ഖൗമിലെ കുട്ടി വിവാദവുമൊക്കെ പുറത്തുവന്നത്. എന്ത് വിലകൊടുത്തും മണ്ഡലം നിലനിർത്തണമെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു ഇടത് നേതൃത്വം. പക്ഷെ ഒന്നും ഫലം കണ്ടില്ല. പേരാമ്പ്രയിൽ ചരിത്രവിജയം നേടിയതോടെ, ലീഗിന് ലഭിക്കുന്ന മന്ത്രി സ്‌ഥാനങ്ങളിൽ ഒന്നിൽ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് തഹ്‌ലിയ എത്തുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ലീഗിന്റെ മുതിർന്ന നേതാക്കളായ പാറക്കൽ അബ്‌ദുള്ള കുറ്റ്യാടിയിലും ലീഗ് ജില്ലാ പ്രസിഡണ്ട് കൂടിയായ എംഎ. റസാഖ് കുന്നമംഗലത്തും ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി അംഗം സികെ കാസിം തിരുവമ്പാടിയിലും ജയിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ. ഫിറോസ് കൊടുവള്ളിയിലും ലീഗ് അഖിലേന്ത്യ അസിസ്‌റ്റന്റ് സെക്രട്ടറി വികെ. ഫൈസൽ ബാബു കോഴിക്കോട് സൗത്തിലും ജയം നേടി.
Most Read| പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്
































