തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ സജീവമായിരിക്കെ, മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗ് വിഡി. സതീശനെ പിന്തുണച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.
മുസ്ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷേ, ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്ന് മാത്യു കുഴൽനാടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിജയം ആരും മറക്കരുതെന്നും പരസ്പര ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. യുഡിഎഫിനോ കോൺഗ്രസിനോ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ യുഡിഎഫിന്റെ കെട്ടുറപ്പിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുണ്ട്. ലീഗിനെതിരെ തെരുവിൽ ആക്രമണം ഉണ്ടാകുമ്പോൾ, രാഷ്ട്രീയ ആക്രമണം ഉണ്ടാകുമ്പോൾ ലീഗിനും നേതാക്കൾക്കും പ്രതിരോധം തീർത്ത പാർട്ടിയാണ് കോൺഗ്രസ്. രണ്ടുപേരും സഹോദരങ്ങളെപ്പോലെ ഐക്യത്തിൽ പോകുന്നവരാണ്”- മാത്യു കുഴൽനാടൻ പറഞ്ഞു.
മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ഇന്നയാൾ ആകണമെന്ന് കോൺഗ്രസ് പറയുമോ? അങ്ങനെ പറയില്ല. ഒരു മുന്നണി സംവിധാനത്തിൽ ആശയവിനിമയങ്ങൾ നടക്കുന്നതിനെ തെറ്റായി ചിത്രീകരിക്കരുതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പാർട്ടി തീരുമാനിക്കുന്നയാൾ മുഖ്യമന്ത്രിയാകും. ഭിന്നാഭിപ്രായമില്ല. ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഏറ്റവും നീതിയുക്തമായ ജനാധിപത്യ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചവിശ്വാസം ഉണ്ടെന്നും കോൺഗ്രസിന് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
കെസി. വേണുഗോപാലിന് വേണ്ടി പിന്തുണ ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് മാത്യു കുഴൽനാടനും എപി. അനിൽകുമാറും. എംഎൽഎമാരിൽ ഭൂരിപക്ഷവും തങ്ങൾക്ക് ഒപ്പമാണെന്നതാണ് കെസി പക്ഷത്തിന്റെ ആത്മവിശ്വാസം. എംഎൽഎമാരിൽ എണ്ണം കുറവ് സതീശൻ ക്യാമ്പിലാണ്. മുഹമ്മദ് ഷിയാസും എൻ. ശക്തനും ഉൾപ്പെടെയുള്ളവരാണ് സതീശനുവേണ്ടി പരിശ്രമിക്കുന്നത്.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































