ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷൻമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. ഒന്നര മണിക്കൂർ സമയമാണ് അനുവദിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡെൽഹിയിലെത്തും. അതിനുശേഷം രാഹുലുമായി കൂടിക്കാഴ്‌ച നടത്തും. ശേഷമായിരിക്കും പ്രഖ്യാപനം. ഓരോ നേതാക്കളുമായും വെവ്വേറെയാണ് രാഹുൽ കൂടിക്കാഴ്‌ച നടത്തിയത്.
എല്ലാ കാര്യങ്ങളും രാഹുൽ ഗാന്ധിയെ അറിയിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്‍ണൻ പറഞ്ഞു. കഴിയുന്നത്ര വേഗം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ളതെല്ലാം രാഹുൽ വിശദമായി കേട്ടതായും തീരുമാനം നാളെ ഉണ്ടാമെന്നും കെ. മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്നാണ് നിലപാടെന്ന് കെ. സുധാകരനും പ്രതികരിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച അനന്തമായി നീളുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയായി ഡെൽഹിയിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക എല്ലാ മുതിർന്ന നേതാക്കളും ചർച്ചകളിൽ പങ്കെടുത്തിട്ടും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ഭൂരിഭാഗം എംഎൽഎമാരും കെസി. വേണുഗോപാലിനെ പിന്തുണയ്‌ക്കുന്നുണ്ടെന്നാണ് റിപ്പോർട്. എന്നാൽ, വിഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ഘടകകക്ഷികളായ മുസ്‌ലിം ലീഗും കേരള കോൺഗ്രസും. യുഡിഎഫിന്റെ വിജയത്തിൽ സതീശൻ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് ലീഗ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































