തിരുവനന്തപുരം: ചർച്ചകൾക്ക് ശേഷം മന്ത്രിമാരിലും വകുപ്പുകളിലും ഏകദേശ ധാരണ. ഇന്ന് വൈകീട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്ത മുഖ്യമന്ത്രി വിഡി. സതീശന് ധനവകുപ്പ് ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (ആരോഗ്യം), സണ്ണി ജോസഫ് (റവന്യൂ), എപി. അനിൽകുമാർ (ടൂറിസം), എം. ലിജു (എക്സൈസ്) എന്നിങ്ങനെയാണ് ധാരണ.
ചാണ്ടി ഉമ്മന് കായിക, യുവജനക്ഷേമ വകുപ്പുകൾ ലഭിക്കും. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. വകുപ്പുകളിൽ ഉച്ചയോടെ അന്തിമ ധാരണയാകും.
21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുന്നവരിൽ ഒരാൾ സ്പീക്കറാകും. മറ്റൊരാൾ ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം ജോൺ, ഐസി. ബാലകൃഷ്ണൻ എന്നിവരുടെ പേര് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നു.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങൾ നൽകും. ആദ്യ പരിഗണന പികെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ധീൻ, പികെ. ബഷീർ, കെഎം ഷാജി എന്നിവർക്ക്. സാധ്യതാ പട്ടികയിൽ പാറയ്ക്കൽ അബ്ദുല്ല, വിഇ ഗഫൂർ, എകെഎം അഷ്റഫ്. കേരള കോൺഗ്രസ്: മോൻസ് ജോസഫ്, ഡെപ്യൂട്ടി സ്പീക്കർ/ ചീഫ് വിപ്പായി തോമസ് ഉണ്ണിയാടൻ അല്ലെങ്കിൽ അപു ജോൺ ജോസഫ്. ആർഎസ്പി: ഷിബു ബേബി ജോൺ.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































