ചെന്നൈ: തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ നാളെ സത്യപ്രതിജ്‌ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. 59 വർഷത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിൽ നിന്ന് മന്ത്രിമാർ എത്തുന്നത്.
മേലൂരിൽ നിന്ന് ജയിച്ച വിശ്വനാഥൻ തമിഴ്‌നാട്ടിൽ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത് സ്‌ഥാനാർഥിയാണ്. കിള്ളിയൂർ എംഎൽഎ ആയ രാജേഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സർക്കാരിൽ ഇരുപതിലധികം മന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന.
നാളെ രാവിലെ പത്തുമണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർവി ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് പത്തിന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒമ്പത് ടിവികെ നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നത്. വിസികെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചു.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്‌തമാക്കാൻ സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
അണ്ണാ ഡിഎംകെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് വിജയി തീരുമാനിച്ചിട്ടുണ്ട്. സഖ്യകക്ഷികളായ സിപിഎമ്മും വിസികെയും ശക്‌തമായി എതിർത്ത സാഹചര്യത്തിലാണ് തീരുമാനം. അണ്ണാ ഡിഎംകെ അംഗങ്ങളെ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു




































